Sunday, October 30, 2011

ഒറ്റവര

ടീച്ചര്‍ ക്ലാസ്സില്‍ വന്നു
ലാപ് ടോപ്പ് മേശപ്പുറത്ത് വച്ചു
പ്രൊജക്ട്ര്‍ ഓണ്‍ ചെയ്തു
സ്ക്രീനില്‍ ചിത്രങ്ങള്‍ നിറഞ്ഞു
രവിവര്‍മ്മ , വാന്‍ഗോഗ് , ഡാവിഞ്ചി...
മൊണാലിസ.. സൂര്യകാന്തിപ്പൂക്കള്‍...തെരുവുഗായകര്‍..
കരയുന്നകുട്ടി....   റാഫേല്‍...
ടീച്ചര്‍ തുറന്നത് ചിത്രവായനയുടെ പുതിയ നിറവുകള്‍.
പിന്നെ ടീച്ചര്‍ ബോര്‍ഡിലൊരു വര വരച്ചു...
നോക്കൂ ഈ ഒറ്റവര  ...
വായിച്ചു നോക്കൂ...
മോളൂട്ടി ഒറ്റവരയെ നോക്കി
പിന്നെ കയ്യിലെ പേനകളെ നോക്കി...
നീല   കറുപ്പ്..
ബുക്കില്‍ ശീര്‍ഷകം എഴുതി
അടിയില്‍ വരച്ചു..
ഒറ്റയ്ക്കായിപ്പോയ ഒറ്റവര..
ഒറ്റവര  എന്നെപ്പോലെ..
കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്ക്
പേപ്പറിന്റെ നടുവില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവള്‍..
അമ്മയെ അച്ഛന്‍ കൊന്നതുകൊണ്ട്
അച്ഛനെ നിയമം പിടികൂടിയതുകൊണ്ട്..
പുറത്തുവന്നഅച്ഛന്‍ വീണ്ടും വിവാഹം കഴിച്ച ..
......ചെറിയമ്മ....
ക്രൂരമായി പെരുമാറുന്നതുകൊണ്ട്..
തീരെ ഒറ്റയ്ക്കായിപ്പോയ ഒറ്റവര...
ഒറ്റവര  ഏതുകൂട്ടത്തില്‍ കൂടും..
രേഖയില്‍ നിന്നു മുറിച്ചുമാറ്റിയ "രേഖാഖണ്ഡമോ..?
തുടക്കവും ഒടുക്കവും അറിയാതെ  ..
എങ്ങോട്ടൊഴുകണം എന്നറിയാതെ..
അമ്പരന്നു നീളുന്ന രേഖതന്നെയോ..?
 തുടക്കം  അറിയാമെങ്കിലും 
ഒടുക്കം അറിയാത്തതിനാല്‍  ..
അനന്തതയെ പ്രണയിച്ച് അതിലേക്കൊഴുകുന്ന രശ്മിയോ.
അറിയില്ല എങ്കിലും...
ഒന്നറിയാം..
കണ്ണീരിന്റെ സില്‍ക്കുമറയിട്ട ജാലകയോരത്ത് 
മഴകണ്ടുനില്ക്കുന്ന 
ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ മുഖമാണ്   ‌
ഒറ്റവരയ്ക്ക്
ഞാനും ഒരു വര ..
ഒരു ഒറ്റവര...

  ..
 



No comments:

Post a Comment